അപ്പച്ചന്‍ (നവോദയ)
| ജനനം | 1924 ഫിബ്രവരി 06 |
| മരണം | 2012 ഏപ്രില്‍ 23 |
| സ്വദേശം | ആലപ്പുഴ |
| പ്രവര്‍ത്തനമേഖല | നിര്‍മ്മാണം (12), സംവിധാനം (4) |
| ആദ്യ ചിത്രം | കടത്തനാട്ടു മാക്കം (1978) |
| അവസാന ചിത്രം | മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (ഡിജിറ്റല്‍) (2011) |
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്ന നവോദയഅപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ് 1924 ഫെബ്രുവരി 6 ന് ആലപ്പുഴജില്ലയിലെ പുളിങ്കുന്നിലാണ് ജനിച്ചത്.
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ 1946 മൂത്ത സഹോദരൻ കുഞ്ചാക്കോയൊടൊപ്പം സ്ഥാപിച്ചതിലൂടെ അദ്ദേഹം മലയാളസിനിമാചരിത്രത്തിന്റെ ഭാഗമായിമാറി.
മൂന്നു വന്ചുവടുകള്കൊണ്ട് മലയാളസിനിമയുടെ സാങ്കേതികമികവിന് വന്‍കുതിച്ചുചാട്ടം നല്‍കിയത് അപ്പച്ചനാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പു ചിത്രം(തച്ചോളി അമ്പു),മലയാളത്തിലെ ആദ്യത്തെ 70mm ചിത്രം (പടയോട്ടം),ഇൻഡ്യയിലെ ആദ്യത്തെ 3D ചിത്രം(മൈഡിയര്‍ കുട്ടിച്ചാത്തൻ) എന്നിവ അപ്പച്ചന്‍ നേതൃത്വം നല്കിയ നവോദയയുടെ സാഫല്യമായിരുന്നു. ഇവയെല്ലാം ഏഴുവര്‍ഷത്തെ ഇടവേളയില്‍ സംഭവിച്ചതാണ്. ഇവയില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഏഷ്യയിലെത്തന്നെ ആദ്യത്തെ ത്രിമാനസംരംഭമാണെന്നു പറയപ്പെടുന്നു.പടയോട്ടത്തിനുശേഷം ഇന്നുവരെ ഒരു സെവന്റി എംഎം സിനിമയും മലയാളത്തിലുണ്ടായിട്ടില്ല എന്നതും സ്മരണാർഹം.
അപ്പച്ചന്റെ സാഹസികതയ്ക്ക് മറ്റൊരു തിളങ്ങുന്ന ഉദാഹരണമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’.ഒരുകൂട്ടം പുതുമുഖങ്ങളെ വെള്ളിത്തിരയിലും അണിയറയിലും പ്രധാനികളായി അവതരിപ്പിച്ചിട്ടുപോലും റിക്കോഡ് വിജയം നേടിയ ഈ സിനിമയുടെ സംഭാവനകളായിരുന്നു ഫാസിലെന്ന സംവിധായകനും,ജെറിഅമൽദേവ് എന്ന സംഗീതസംവിധായകനും,പൂർണ്ണിമ ജയറാം,ശങ്കർ എന്നിവരോടൊപ്പം അരങ്ങേറിയ,മലയാളിയുടെ എക്കാലത്തേയും അഭിമാനമായ മോഹൻലാലും.
ഹോളിവുഡിലെ സ്റ്റുഡിയോ സംസ്കാരം മലയാളത്തില്‍ കൊണ്ടുവന്നതില്‍ അപ്പച്ചനും വലിയൊരു പങ്കുണ്ട്. ഉദയയില്‍ പങ്കാ
ളിത്തമുണ്ടായിരുന്ന അപ്പച്ചന്‍,സഹോദരൻ കുഞ്ചാക്കോയുടെ മരണത്തിന് ശേഷം പിന്നീട് സ്വന്തമായി നവോദയ തുടങ്ങി.
പുതുമുഖസംവിധായകരോട് എന്നും ചായ്വു കാട്ടിയ അപ്പച്ചൻ ഫാസിലിന് പുറമേ ഒന്നുമുതല്‍ പൂജ്യം വരെയില്‍ രഘുനാഥ് പലേരിയെയും പടയോട്ടത്തില്‍ ജിജോയെയും ചാണക്യനില് രാജീവ് കുമാറിനെയും അവതരിപ്പിച്ചു.
ചാണക്യനുശേഷം കാര്യമായി സിനിമാരംഗത്തു തുടരാതിരുന്ന അപ്പച്ചന്‍ ചെന്നെയിൽ ‘കിഷ്ക്കിന്ധ’എന്ന ഇൻഡ്യയിലെ ആദ്യത്തെ വാട്ടർതീം പാര്‍ക്ക് നിര്‍മിച്ച് വീണ്ടും ചരിത്രം സൃഷ്ടിച്ചു. അദ്ദേഹം നിർമ്മിച്ച ബൈബിൾ പരമ്പരയുടെഏതാനും എപ്പിസോഡുകള്‍ ദേശീയ ദൂരദര്‍ശനില്‍ വന്നിരുന്നുവെങ്കിലും പലതരം പ്രതിസന്ധികളിൽ കുടുങ്ങി അത്പിന്നെ പൂർത്തിയാക്കാനായില്ല.
അപ്പച്ചന്‍ മലയാളമനോരമയുടെ ഒരു വാര്‍ഷികപ്പതിപ്പില്‍ തന്റെ ജീവിതകഥയായി എഴുതിയിരുന്ന ‘നവോദയം’ മലയാളസിനിമയുടെ ഒരു അന്തരാളഘട്ടത്തിന്റെ കഥയാണ്.സ്വന്തം സിനിമകള്‍ക്ക് പുതിയ സാങ്കേതികസൌകര്യങ്ങള്‍ വേണമെന്നു കരുതുകയും ലോകസിനിമ എങ്ങനെ മാറുന്നു എന്നു വീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്ത നിര്‍മാതാവു കൂടിയായിരുന്നു അപ്പച്ചന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കുവേണ്ടി വിദേശത്തു പോയി ക്യാമറ വാങ്ങുകയുമുണ്ടായി. കൂടാതെ 1976-ൽ കേരളത്തിൽ എറണാകുളം ജില്ലയിലെ കാക്കനാട് നവോദയ സ്റ്റൂഡിയോ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോയും അപ്പച്ചൻ സ്ഥാപിച്ചിട്ടുണ്ട്.
ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡൻറായിരുന്ന അപ്പച്ചൻ 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രഡിഡൻറായും പ്രവർത്തിച്ചു.2010 ലെ ജെ.സി ഡാനിയേൽ പുരസ്കാരം
ഭാര്യയെയും രണ്ടാൺമക്കളേയും രണ്ട് പെൺമക്കളെയും തനിച്ചാക്കി അദ്ദേഹം ഏപ്രിൽ 23 2012 ന് അന്തരിച്ചു.
കടപ്പാട്
Malayal.am
Wikipeida
തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | നിര്‍മ്മാണം | സംവിധാനം |
|---|---|---|
| 1978 | 2 | 2 |
| 1979 | 1 | 1 |
| 1980 | 2 | 1 |
| 1982 | 1 | - |
| 1983 | 1 | - |
| 1984 | 1 | - |
| 1986 | 1 | - |
| 1989 | 1 | - |
| 1997 | 1 | - |
| 2011 | 1 | - |