View in English | Login »

Malayalam Movies and Songs

വയലാര്‍

യഥാര്‍ത്ഥ പേര്രാമ വർമ്മ
ജനനം1928 മാര്‍ച്ച് 25
മരണം1975 ഒക്റ്റോബര്‍ 27
സ്വദേശംവയലാര്‍, ആലപ്പുഴ
പ്രവര്‍ത്തനമേഖലഗാനരചന (245 സിനിമകളിലെ 1294 പാട്ടുകള്‍), അഭിനയം (1)
ആദ്യ ചിത്രംകൂടപ്പിറപ്പ്‌ (1956)
മക്കള്‍വയലാര്‍ ശരത്ചന്ദ്ര വർമ്മ


“ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്നു് കവി ശ്രീ ഓ. എൻ. വി. കുറുപ്പു് വിശേഷിപ്പിക്കുന്നതു് മറ്റാരേയുമല്ല ‘വയലാർ’ എന്നു കേരളം വിളിക്കുന്ന ശ്രീ വയലാർ രാമവർമ്മയെയാണു്. ഒരു വ്യാഴവട്ടക്കാലം കൊണ്ടു് തന്റെ കാവ്യകലാപ്രവർത്തനങ്ങളുടെ സമഗ്രതയിലൂടെ കേരളസംസ്കാരപൈതൃകത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറിയ കവി. കാവ്യ, സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളിലെല്ലാം തന്റെ പ്രൌഢോജ്ജ്വലമായ സ്വരം കേരളസമൂഹത്തെ കേൾപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതോടൊപ്പം മലയാളസിനിമയുടെ, കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ മലയാളസിനിമാസംഗീതത്തിന്റെ, ഭാഗധേയത്തിനു്, അസൂയാജനകമായ ഒരു വളർച്ചയ്ക്കു് കാരണഭൂതനാകാനും കഴിഞ്ഞു അദ്ദേഹത്തിനു്. മലയാളസിനിമാസംഗീതത്തിന്റെ സുവർണ്ണകാലം എന്നു നിസ്സംശയം പറയാവുന്ന ഒരു കാലയളവിന്റെ ശില്പികളിലൊരാൾ ശ്രീ വയലാർ തന്നെ. സഹോദരസ്ഥാനീയരായ ചില മഹത്തുക്കൾക്കൊപ്പം ചേർന്നു്, അല്ലെങ്കിൽ അവരോടു് ആരോഗ്യകരമായ ഒരു മത്സരത്തിലേർപ്പെട്ടു്, കെട്ടിപ്പെടുത്ത ഒരു വെണ്ണക്കൽമണ്ഡപം തന്നെയായിരുന്നു മലയാളസിനിമാസംഗീതത്തറവാടു് - അദ്ദേഹം ലോകത്തോടു വിട പറയുമ്പോഴേക്കും. മലയാളിയുടെ സൌന്ദര്യസങ്കൽപ്പങ്ങൾക്കും രാഗാർദ്രമായ പ്രണയകല്പനകൾക്കും നിറച്ചാർത്തു നൽകിയ ഗാനശീലുകളും, കാവ്യബിംബങ്ങളും പകർന്നതു മാത്രമല്ല നിണമാർന്ന വിപ്ലവസ്വപ്നങ്ങൾക്കു് കാവ്യസൌരഭ്യത്തിന്റെ കരുത്തും ശേഷിയും ശേമുഷിയും നൽകുകയും ചെയ്ത ഈ കാവ്യകാരൻ ആലപ്പുഴ ജില്ലയിലെ വയലാറിൽ ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ്മ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടി. കുട്ടിക്കാലത്തു തന്നെ ഗുരുകുലസമ്പ്രദായത്തിൽ സംസ്കൃതം പഠിച്ചു. വളരെ കർക്കശക്കാരനായിരുന്ന അമ്മാവനോടുള്ള മാനസികമായ അടുപ്പമില്ലായ്മയോ എതിർപ്പോ കാരണം കൂടിയാവണം ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും വളരെയടുത്ത ബന്ധം സ്ഥാപിച്ചു. ഒരു യാഥാസ്ഥിതികരാജകുടുംബത്തിൽ പെട്ട അദ്ദേഹം വിപ്ലവസ്വപ്നങ്ങളിൽ ആകൃഷ്ടനായി സ്വന്തം പൂണൂൽ തന്നെ ഉപേക്ഷിച്ചു. കവിതയുടെയും നാടകഗാനങ്ങളുടേയും ലോകത്തേക്കു് കടന്നു ചെല്ലുവാൻ പിന്നെ അധികം താമസം ഉണ്ടായില്ല. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ - 1948 ആഗസ്റ്റിൽ ആണു് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നതു്., “പാദമുദ്രകൾ“ എന്ന പേരിൽ. പിന്നീടു് “കൊന്തയും പൂണൂലും”(1950), “എനിക്കു മരണമില്ല”(1955), “മുളങ്കാടു്” (1955), “ഒരു ജൂഡാസ് ജനിക്കുന്നു” (1955), “എന്റെ മാറ്റൊലിക്കവിതകൾ” (1957), “സർഗ്ഗസംഗീതം” (1961) തുടങ്ങിയ സമാഹാരങ്ങൾ പുറത്തു വന്നു. ഇതിനിടയ്ക്കാണു് 1956ൽ ഖദീജാ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ “കൂടപ്പിറപ്പു്” എന്ന സിനിമയിലൂടെ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് തന്റെ ഹരിശ്രീ കുറിക്കുന്നതു്. “തുമ്പീ തുമ്പീ വാ വാ” എന്നതാണു് ആദ്യഗാനം. പിന്നെ അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ ചലച്ചിത്രഗാനരംഗത്തും നാടകഗാനരംഗത്തും അദ്ദേഹത്തിന്റെ ഒരു ജൈത്രയാത്ര ആയിരുന്നു എന്നു തന്നെ പറയാം. ആകെ 256 ചിത്രങ്ങളിലായി 1300ഓളം പ്രൌഢസുന്ദരങ്ങളായ ഗാനങ്ങൾ. ഇതുകൂടാതെ ഇരുപത്തഞ്ചോളം നാടകങ്ങളിലായി 150ഓളം പ്രശസ്തങ്ങളായ നാടകഗാനങ്ങൾ. ബ്രദർ ലക്ഷ്മണൻ മുതൽ കെ. ജെ. ജോയ് വരെ 22 സംഗീതസംവിധായകരുമായി അദ്ദേഹം പ്രവർത്തിച്ചു. എങ്കിലും പരവൂർ ജി. ദേവരാജൻ എന്ന സംഗീതരാജശില്പിയുടെ കൂടെയാണു് ഈ പ്രതിഭാശാലി ഏറ്റവും അധികം ഗാനങ്ങൾ ചെയ്തതു്. മലയാളസിനിമാഗാനരംഗത്തെ നരനാരായണന്മാരായ ഇവരുടെ കൂട്ടുകെട്ടു് ഒരു ലോകറിക്കാർഡാണു്. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ പത്താം വാർഷികദിനത്തിൽ അവർ ചെയ്ത “ബലികുടീരങ്ങളേ”* എന്ന ഗാനത്തിൽ നിന്നു തുടങ്ങിയ ഈ അപൂർവ്വകൂട്ടുകെട്ടിൽ നിന്നു് 137 ചിത്രങ്ങൾക്കു വേണ്ടി 736 ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. (*ഈ പാട്ടു് പിന്നീടു് “വിശറിക്കു കാറ്റു വേണ്ട” എന്നാ നാടകത്തിലും ഉപയോഗിക്കപ്പെട്ടു). “ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്നു പാടിയ ഈ അനുഗൃഹീതകവി 1975 ഒക്ടോബർ 27 നു്, വയലാർ രക്തസാക്ഷിദിനമായ ഒരു തുലാം പത്തിനു്, തന്റെ നാൽപ്പത്തിയെട്ടാം വയസ്സിന്റെ ചെറുപ്പത്തിൽ നമ്മോടു യാത്രപറഞ്ഞു. മലയാളവും മലയാളിയും മരിക്കുന്നതു വരെ മറക്കാത്ത, മറക്കാൻ കഴിയാത്ത, എണ്ണമറ്റ അനശ്വരഗാനങ്ങൾ നമുക്കു തന്നിട്ടാണു് അദ്ദേഹം യാത്രയായതു്. 1961-ലെ കേരളസാഹിത്യ അക്കാദമി അവാർഡ്, ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് (4 തവണ – 1969, 1972, 1974,1975), ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് (1972) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ചേർത്തലയ്ക്കടുത്തു് ചെങ്ങണ്ട പുത്തൻ കോവിലകത്തെ ചന്ദ്രമതിത്തമ്പുരാട്ടിയായിരുന്നു ആദ്യഭാര്യ. സന്താനസൌഭാഗ്യത്തിനായി ചന്ദ്രമതിത്തമ്പുരാട്ടിയുടെ സഹോദരി ഭാരതിത്തമ്പുരാട്ടിയെ പിന്നീടു് വിവാഹം ചെയ്തു. നാലു മക്കൾ - ശരച്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു. ഇതിൽ ശരച്ചന്ദ്രവർമ്മ മലയാളത്തിലെ പ്രശസ്തനായ ഗാനരചയിതാവാണു്.



തയ്യാറാക്കിയത് : ഹരികൃഷ്ണന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചനഅഭിനയം
ലഭ്യമല്ല1 - -
195612 - -
195910 - -
196229 - -
196330 - -
196461 - -
196590 - 1
196698 - -
196783 - -
196872 - -
196963 - -
1970104 - -
1971107 - -
1972113 - -
1973101 - -
1974105 - -
1975140 - -
197633 - -
197714 - -
19786 - -
19792 - -
19813 - -
19822 - -
19836 - -
19851 - -
19891 - -
19921 - -
20021 - -
20041 - -
20062 - -
20091 - -
20161 - -